By Malakkallu Express:December 20, 2014
കള്ളാര്‍ പഞ്ചായത്തിലെ നാലു കുടുംബങ്ങള്‍ കുടിയിറക്കു ഭീഷണിയില്‍
രാജപുരം: രക്തം വിയര്‍പ്പാക്കി മണ്ണില്‍ കൃഷിചെയ്തു. വര്‍ഷങ്ങളോളം പരിപാലിച്ചു വളര്‍ത്തിയെടുത്തു. ഒടുവില്‍ പട്ടയമില്ലെന്നുപറഞ്ഞ് കുടിയിറക്കു ഭീഷണി. കൊട്ടോടി നാണംകുടലില്‍ താമസിക്കുന്ന കുടംബങ്ങളാണു മണ്ണ് നഷ്ടമാകുമെന്ന ഭയത്തില്‍ കഴിയുന്നത്. സ്വന്തമായി സ്ഥലമില്ലാത്ത കെ.റംല, കെ.ബീവി, കലാവതി, ശ്യാമള എന്നിവര്‍ക്കാണു കുടിയിറക്കു ഭീഷണി. ഇവര്‍ക്കു പഞ്ചായത്ത് വീട്ടുനമ്ബറും റേഷന്‍ കാര്‍ഡും വൈദ്യുതിയും നല്‍കിയിട്ടുണ്ട്. എന്നാല്‍ കൈവശമുള്ള ഭൂമിക്ക് പട്ടയമില്ല. പട്ടയത്തിനായി പലപ്രാവശ്യം ഓഫീസുകള്‍ കയറിയിറങ്ങിയെങ്കിലും നടപടിയായില്ല.
ജന്മിയായിരുന്ന കൂക്കള്‍ നാരായണന്‍ നായരുടെ ഭാര്യ കോടോത്ത് ഗംഗ വര്‍ഷങ്ങള്‍ക്ക് മുമ്ബ് കള്ളാര്‍ വില്ലേജിലെ രണ്ടില്‍ ഒന്ന് സര്‍വേ നമ്ബറില്‍പ്പെടുന്ന 4.10 ഏക്കര്‍ സ്ഥലം മുന്‍പ് സര്‍ക്കാരിലേക്ക് വിട്ടുനല്കിയിരുന്നു. ഇതില്‍ ഒരേക്കര്‍ സ്ഥലം പ്രദേശത്തെ ഭൂരഹിതനായ ദേപ്പു നായ്ക്കിന് സര്‍ക്കാര്‍ പതിച്ചു കൊടുത്തു. ബാക്കി 3.10 ഏക്കര്‍ സ്ഥലത്ത് മുപ്പതുവര്‍ഷമായി ഭൂരഹിതരായ നാലുകുടുംബങ്ങള്‍ വീടുവച്ച് താമസിക്കുന്നു.
വീടിനോട് ചേര്‍ന്നുള്ള സ്ഥലത്ത് തെങ്ങും റബറും ഉള്‍പ്പെടെ കൃഷിയുംചെയ്യുന്നു. കൂടാതെ പ്രദേശത്തെ അഞ്ചു കുടുംബങ്ങള്‍ ഈ ഭൂമിയുടെ ഒരുഭാഗം കൈവശം വച്ചു കൃഷിയും ചെയ്യുന്നുണ്ട്. പട്ടയത്തിനായി മന്ത്രിക്കും ജില്ലാ കളക്ടര്‍ക്കും ഉള്‍പ്പെടെ പരാതി നല്‍കിയിരുന്നു. പട്ടയം വാങ്ങിത്തരാമെന്നുപറഞ്ഞ് കാലാകാലങ്ങളില്‍ സര്‍വേകള്‍ നടത്തിയിരുന്നു. എന്നാല്‍ ഉദ്യോഗസ്ഥര്‍ പണം വാങ്ങിയതല്ലാതെ പട്ടയം കിട്ടിയില്ലെന്ന് റംല പറയുന്നു. ഭൂമിക്കായി ചെലവഴിച്ച പണമുണ്ടായിരുന്നെങ്കില്‍ ഒരേക്കര്‍ സ്ഥലം വാങ്ങാമായിരുന്നുവെന്ന് ഇവര്‍ പറയുന്നു.
പട്ടയത്തിനായി അലയുമ്ബോഴും രാഷ്ട്രീയ ഇടപെടല്‍ നടത്തി പലരും സ്ഥലം സ്വന്തമാക്കിയതായി റംല പറയുന്നു. വര്‍ഷങ്ങളുടെ കാത്തിരിപ്പിനുശേഷം ഭൂമി പതിച്ചുനല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. കൈവശമുള്ള 70 സെന്റ് സ്ഥലം ഏറ്റെടുത്ത് 17 സെന്റിന് മാത്രം പട്ടയം അനുവദിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. ഇതോടെ വര്‍ഷങ്ങളായി കൃഷിചെയ്ത സ്ഥലവും നഷ്ടമാകും. കൈവശമുള്ള ഭൂമി പതിച്ചുകിട്ടിയില്ലെങ്കില്‍ കളക്ടറേറ്റിനുമുന്നില്‍ സമരം നടത്താനാണ് ഇവരുടെ തീരുമാനം.
deepika

