Headlines
By Malakkallu Express:November 14, 2014

വിറ്റഴിഞ്ഞ സ്വപ്നങ്ങള്‍

മെഗാസ്റ്റാര്‍ മമ്മുട്ടി ആദ്യമായി ക്യാമറയ്ക്ക് മുന്നില്‍ നിന്നത് 35 വര്‍ഷങ്ങള്‍ക്ക് മുന്പാണ്. 1979ല്‍, എം. ആസാദ് സംവിധാനം ചെയ്ത 'വില്‍ക്കാനുണ്ട് സ്വപ്നങ്ങള്‍' എന്ന ചിത്രത്തിലെ മാധവന്‍ കുട്ടി എന്ന കഥാപാത്രമായി.
മമ്മുട്ടിയുടെ ആദ്യ ചിത്രം എന്ന നിലയില്‍ മാത്രമല്ല, ഗള്‍ഫില്‍ ആദ്യമായി ചിത്രീകരിച്ച ചിത്രമെന്ന നിലയിലും സംവിധായകന്‍ ആത്മഹത്യ ചെയ്തതിനെ തുടര്‍ന്ന് എം.ടി വാസുദേവന്‍ നായര്‍ പൂര്‍ത്തീകരിച്ച സിനിമ എന്ന നിലയിലും വില്‍ക്കാനുണ്ട് സ്വപ്നം എന്ന ചിത്രം ഏറെ ചര്‍ച്ചയായിരുന്നു. ചിത്രത്തിന് മുതല്‍ മുടക്കിയതാവട്ടെ കാസര്‍കോട് സ്വദേശിയും ഗള്‍ഫ് വ്യവസായിയുമായ ഖാദര്‍ തെരുവത്തും.
ഏതാനും മാസം മുന്പ് ബംഗളൂരുവിലെ ഐ.ടി.സി ഗാര്‍ഡാനിയയില്‍ ഖാദര്‍ തെരുവത്ത് ഒരുക്കിയ വിരുന്ന് സല്‍ക്കാരത്തില്‍ സാക്ഷാല്‍ മമ്മുട്ടി തന്നെയാണ് തന്‍റെ ആദ്യ സിനിമയെ കുറിച്ചും നിര്‍മ്മാതാവിനെ കുറിച്ചും വാചാലനായത്.
'ഖാദര്‍ ഭായിയും ഞാനും തമ്മിലുള്ള സൌഹൃദത്തിന് തുടക്കം കുറിക്കുന്നത് പത്തുമുപ്പത്തഞ്ചു വര്‍ഷങ്ങള്‍ക്ക് മുന്പാണ്. ഞാന്‍ അന്ന് നിങ്ങളറിയുന്ന മമ്മുട്ടിയല്ല. തന്‍റെ ആദ്യ സിനിമ നിര്‍മ്മിച്ചത് നിങ്ങളുടെ ഖാദര്‍ ഭായിയായിരുന്നു....' -നടന വഴിയിലേക്ക് വലതുകാല്‍ വെച്ചുകയറിയ കാലം മമ്മുട്ടി ഓര്‍ത്തെടുത്തപ്പോള്‍ ക്ഷണിക്കപ്പെട്ട ആ സദസ്സ് കരഘോഷത്തില്‍ മുങ്ങി. ആ ചങ്ങാത്തം പിന്നീട് ഒരിക്കലും പിരിയാത്ത വലിയ സൌഹൃദത്തിലേക്ക് വളര്‍ന്ന കഥയും വാതോരാതെ മമ്മുട്ടി വിളന്പി. പിന്നീട് മമ്മൂട്ടിയെ നായകനാക്കി ദുബായ് എന്ന ബിഗ്ബജറ്റ് ചിത്രവും മമ്മൂട്ടിയുടെ മകന്‍ ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി പട്ടംപോലെ എന്ന സിനിമയുമടക്കം ഏഴോളം ചിത്രങ്ങള്‍ ഖാദര്‍ തെരുവത്ത് നിര്‍മ്മിച്ചു.
ഖാദര്‍ തെരുവത്തിന്‍റെ സമൃദ്ധമായ ആല്‍ബത്തില്‍ 'വില്‍ക്കാനുണ്ട് സ്വപ്നങ്ങള്‍' എന്ന സിനിമയുടെ ലൊക്കേഷന്‍ ചിത്രങ്ങള്‍ നിരവധിയുണ്ട്. എം.ടി.യും ആസാദും നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും അഭിനേതാക്കളായ സുകുമാരനും ശ്രീവിദ്യയും ബഹദൂറുമൊക്കെ മണല്‍കാട്ടില്‍ അഭിനയിക്കുകയും ചെയ്യുന്ന നിരവധി രംഗങ്ങള്‍.
'ഈ ചിത്രത്തിന് വേണ്ടി മുതല്‍ മുടക്കിയ കാര്യം ഞാന്‍ എവിടെയും പറയാറില്ലായിരുന്നു. മമ്മുട്ടി പറഞ്ഞപ്പോഴാണ് അക്കാര്യം പലരും അറിയുന്നത് തന്നെ. മറ്റാരുടെയെങ്കിലും പേരിലാണ് സിനിമ നിര്‍മ്മിക്കുന്നത്. അന്നൊരു നേരന്പോക്കിന് വേണ്ടിയാണ് ഞാനാ ചിത്രത്തിന് മുതല്‍ മുടക്കിയത്. എം.ടിയോടും സുകുമാരനോടും ശ്രീവിദ്യയോടുമൊക്കെ സ്നേഹ സൌഹൃദത്തിന്‍റെ പാലം പണിത് ജീവിച്ച കാലം. ചിത്രീകരണത്തിന്‍റെ മുഴുവന്‍ നേരവും എം.ടി ലൊക്കേഷനിലുണ്ടായിരുന്നു. ആ നാളുകള്‍ ജീവിതത്തിലൊരിക്കലും മറക്കാനാവില്ല...'- ഖാദര്‍ തെരുവത്തിന്‍റെ ഓര്‍മ്മകളിലിപ്പോഴും മൂന്നരപ്പതിറ്റാണ്ടപ്പുറത്തെ മധുരം കിനിയുന്നു.
'ഗള്‍ഫില്‍ നിര്‍മ്മിച്ച ആദ്യ സിനിമയായിരുന്നു അത്. മറ്റൊരു ഭാഷയിലും അന്ന് ഗള്‍ഫില്‍ ഒരു സിനിമയും നിര്‍മ്മിച്ചിരുന്നില്ല. വില്‍ക്കാനുണ്ട് സ്വപ്നങ്ങള്‍ എന്ന ചിത്രത്തിന് ദുബായില്‍ നിര്‍മ്മാണാനുമതി കിട്ടിയില്ല. ഷാര്‍ജ, ഫുജൈറ, ഖുര്‍ഫഖാന്‍ എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം. മമ്മുട്ടി അഭിനയിച്ച മാധവന്‍ കുട്ടിയുടെ വേഷം നാട്ടിലാണ് ചിത്രീകരിച്ചത്. എം.ടി.യും ആസാദും സുകുമാരനും ശ്രീവിദ്യയും ബഹദൂറുമടങ്ങിയ 30 ഓളം വരുന്ന സംഘം ഒരു മാസത്തിലേറെ ഗള്‍ഫില്‍ തങ്ങിയാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്....' ഓര്‍മ്മകളുടെ അഭ്രപാളി തുറന്ന് ഖാദര്‍ തെരുവത്ത് തുടര്‍ന്നു.
'ഗള്‍ഫുകാരന്‍റെ കഥപറയുന്ന ചിത്രത്തില്‍ മമ്മുട്ടിയുടേത് വലിയൊരു വേഷമായിരുന്നില്ല. സുകുമാരനായിരുന്നു നായകന്‍. ശ്രീവിദ്യ നായികയും. മമ്മുട്ടിക്ക് ആദ്യ ഡയലോഗ് പറഞ്ഞുകൊടുത്ത രംഗം സംവിധായകന്‍ ആസാദ് ഇടക്കിടെ പറയുമായിരുന്നു. അന്നുതന്നെ എല്ലാവരും പറഞ്ഞിരുന്നു; ഇവന്‍ നാളെ മലയാള സിനിമാ ലോകം കീഴടക്കുമെന്ന്. ഒരു പുതുമുഖ നടന്‍റെ ശങ്കകളേതുമില്ലാതെയാണ് മമ്മുട്ടി അന്ന് അഭിനയിച്ചത്. എല്ലാവരും ആ അഭിനയം കണ്ട് ആശ്ചര്യപ്പെട്ടിരുന്നു. അതേ മമ്മുട്ടിയെ വെച്ച് ഞാന്‍ പിന്നേയും സിനിമ എടുത്തു; ദുബായ്. ആ ചിത്രം ചിത്രീകരിച്ചതും ഗള്‍ഫിലാണ്. അതിന്‍റെ ടൈറ്റിലിലും നിര്‍മ്മാതാവിന്‍റെ സ്ഥാനത്ത് മറ്റൊരാളുടെ പേരാണ് നല്‍കിയിരുന്നത്. ഖാദര്‍ തെരുവത്ത് ഓര്‍മ്മകളെ വീണ്ടും തുടച്ചെടുത്തു.
വില്‍ക്കാനുണ്ട് സ്വപ്നങ്ങള്‍ എന്ന സിനിമയുടെ ചിത്രീകരണത്തിനിടയില്‍ സംവിധായകന്‍ ആസാദ് നാട്ടിലേക്ക് മടങ്ങി. പിന്നെ മടങ്ങിവന്നില്ല. എന്തോ വിഷമത്തില്‍ അദ്ദേഹം ആത്മഹത്യ ചെയ്ത വിവരമാണ് പിന്നീട് എല്ലാവരുമറിയുന്നത്. സഹോദരിയുടെ വിവാഹത്തിന് തൊട്ടുമുന്പായിരുന്നു ആസാദിന്‍റെ മരണം. അതോടെ ചിത്രം മുടങ്ങിപ്പോകുമോ എന്ന ഭയമായി. എം.ടിയാണ് ബാക്കി ഭാഗങ്ങള്‍ സംവിധാനം ചെയ്തത്. കഥയും തിരക്കഥയും എഴുതിയ എം.ടി സംവിധാനവും നിര്‍വഹിച്ച ആദ്യ ചിത്രമായി മറുനാടന്‍ മുവീസിന്‍റെ ബാനറില്‍ നിര്‍മ്മിച്ച വില്‍ക്കാനുണ്ട് സ്വപ്നങ്ങള്‍ എന്ന ചിത്രം.
'മമ്മുട്ടി തുടക്കക്കാരനായിരുന്നുവെങ്കിലും എം.ടി അക്കാലത്തുതന്നെ ഏറെ പ്രശസ്തനായിരുന്നു. ആ ബഹുമാനാദാരവ് വെച്ച് ഞങ്ങള്‍ അകല്‍ച്ച സ്ഥാപിക്കാന്‍ ശ്രമിക്കുന്പോള്‍ അദ്ദേഹം ഞങ്ങളിലേക്ക് കൂടുതലടുക്കും. ഒരു ഗൌരവക്കാരനെ പോലെ തോന്നിയിരുന്ന എം.ടി വലിപ്പച്ചെറുപ്പമില്ലാതെ എല്ലാവരേയും ഒരു പോലെ കാണുകയും എല്ലാവരുമായും സൌഹൃദം സ്ഥാപിക്കുകയും ചെയ്യുന്ന രംഗം എന്നെ അല്‍ഭുതപ്പെടുത്തിയിരുന്നു. ആസാദിന്‍റെ മരണത്തോടെ ചിത്രം പൂര്‍ത്തീകരിക്കാന്‍ എം.ടി കാണിച്ച ധൈര്യം തന്നെയാണ് വില്‍ക്കാനുണ്ട് സ്വപ്നങ്ങള്‍ എന്ന ചിത്രം പൂര്‍ത്തിയാവാന്‍ കാരണം. അല്ലെങ്കില്‍ ഒരുപാട് പേരുടെ സ്വപ്നങ്ങള്‍ അവിടെ മരിച്ചുവീണേനെ...' -ഖാദര്‍ തെരുവത്തിന്‍റെ ഓര്‍മ്മകളില്‍ പൂര്‍ത്തിയായ ഒരു സ്വപ്നത്തിന്‍റെ സാഫല്യം!
'നടന്‍ ശ്രീനിവാസനാണ് മമ്മുട്ടിയുടെ മാധവന്‍ കുട്ടി എന്ന കഥാപാത്രത്തിന് ശബ്ദം നല്‍കിയത്. ശ്രീനിവാസനും ചിത്രത്തില്‍ നല്ലൊരു വേഷമുണ്ടായിരുന്നു. ജലജയും ശ്രീലതാ നന്പൂതിരിയും ശാന്താദേവിയും പ്രേംജിയും സുധീറും നെല്ലിക്കാട് ഭാസ്കരനും ഭാസ്ക്കര കുറുപ്പും ഖദീജയുമൊക്കെയായിരുന്നു മറ്റു അഭിനേതാക്കള്‍. നിര്‍മ്മാതാവായി വി.ബി.കെ മേനോന്‍റെ പേരാണ് നല്‍കിയിരുന്നത്. എല്ലാംകൂടി ആഹ്ലാദകരമായിരുന്നു ആ ഷൂട്ടിങ്ങ് നാളുകള്‍. ആസാദിന്‍റെ മരണം മാത്രമായിരുന്നു ആകെയുണ്ടായിരുന്ന ഒരു വിഷമം. ഗള്‍ഫില്‍ അതുവരെ ആരും സിനിമാ ചിത്രീകരണം കണ്ടിട്ടില്ലായിരുന്നതിനാല്‍ എല്ലാ ദിവസവും ഷൂട്ടിങ്ങ് കാണാന്‍ നിരവധി പേര്‍ എത്തുമായിരുന്നു...'-ആദ്യ ചിത്രത്തിന്‍റെ ഓര്‍മ്മകളില്‍ രമിച്ച് ഖാദര്‍ തെരുവത്ത് പിന്നെയും സംസാരിച്ചു.
author-T.A.Shafi, sub editor of Utharadesam Daily

Filed under .

0 comments for "വിറ്റഴിഞ്ഞ സ്വപ്നങ്ങള്‍ "

Leave a reply

Hiring Now

Connect with Whats aap

Connect with Whats aap

Like Us

.

.

Popular Posts

All Rights Reserved @ Malakkallu Express-2016 - Developed by Bibin Thomas