Headlines
By Malakkallu Express:November 14, 2014

ലയണ്‍സ് @50

ഈ ചിത്രം കാണുക. കാസര്‍കോട് പഴയ റെയില്‍വെ സ്റ്റേഷന്‍ റോഡിലെ ലക്ഷ്മി സോ മില്‍സില്‍ വെച്ച് അന്പത് വര്‍ഷങ്ങള്‍ക്ക് മുന്പ് പകര്‍ത്തിയ ചിത്രം.
ഒരു കാലഘട്ടത്തില്‍ കാസര്‍കോടിനെ 'ഭരിച്ച' പ്രമുഖരില്‍ പലരും ഈ ചിത്രത്തിലുണ്ട്. കാസര്‍കോട്ട് പാദമൂന്നി അന്പതുവര്‍ഷം പിന്നിട്ട ലയണ്‍സ് ക്ലബ്ബിന്‍റെ ചരിത്രവും ഈ ചിത്രം വിളിച്ചു പറയും.
1964 ജനുവരി 14നാണ് കാസര്‍കോട് ലയണ്‍സ് ക്ലബ്ബ് രൂപം കൊണ്ടത്. ഹോട്ടല്‍ സ്റ്റേറ്റ്സിലെ മീറ്റിങ്ങ് ഹാളില്‍ അഖിലേന്ത്യാ വൈസ് പ്രസിഡണ്ട് നുഷോര്‍ എം. പുണ്ടോളിന്‍റെ സാന്നിധ്യത്തില്‍ ചേര്‍ന്ന ലയണ്‍സ് ക്ലബ്ബിന്‍റെ രൂപീകരണം വിവിധ മണ്ഡലങ്ങളില്‍ പ്രശോഭിച്ച കാസര്‍കോട്ടെ പ്രമുഖരുടെ സംഗമവേദി കൂടിയായിരുന്നു.
കാസര്‍കോട്ടെ ആദ്യത്തെ ഓട്ടോ മൊബൈല്‍ ഷോപ്പ് ഉടമയും ലയണ്‍സ് ക്ലബ്ബിന്‍റെ ചാര്‍ട്ടഡ് മെന്പറുമായ കെ. ദാമോദര കാമത്തിന്‍റെ ഓര്‍മ്മകളില്‍ ആ കൂടിച്ചേരലിന്‍റെ തിളക്കമാര്‍ന്ന ചിത്രം ഇപ്പോഴുമുണ്ട്.
'ക്യാപ്റ്റന്‍ ഡോ. കെ.എ ഷെട്ടിയായിരുന്നു കാസര്‍കോട് ലയണ്‍സ് ക്ലബ്ബിന്‍റെ ആദ്യത്തെ പ്രസിഡണ്ട്. ക്യാപ്റ്റന്‍ ഷെട്ടിക്കുള്ള നേതൃപാടവം ഒന്നു വേറെത്തന്നെയായിരുന്നു. എല്ലാവരേയും ഒരു കുടക്കീഴില്‍ അണിനിരത്താന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. സെക്രട്ടറിയായി അഡ്വ. എ. ആര്‍ മേലത്തിനേയും തിരഞ്ഞെടുത്തു...'-ഓര്‍മ്മകളുടെ പെട്ടിതുറന്ന് ദാമോദര കാമത്ത് ദേശക്കാഴ്ചയോട് സംസാരിക്കുന്പോള്‍ അബു കാസര്‍കോടിന്‍റെ ഇടപെടല്‍ ആ ഓര്‍മ്മകളെ കൂടുതല്‍ തിളക്കമുറ്റതാക്കി.
'വിവിധ മണ്ഡലങ്ങളില്‍ തിളങ്ങിയ കാസര്‍കോട്ടെ പ്രമുഖരുടെ ഒരു സംഗമ വേദി കൂടിയായിരുന്നു അന്ന് ലയണ്‍സ് ക്ലബ്ബ്. ലയണ്‍സ് ക്ലബ്ബില്‍ അംഗമാവുക എന്നത് വലിയൊരു ക്രഡിറ്റായി കണ്ടിരുന്ന കാലം. ലക്ഷ്മി സോ മില്‍ ഉടമ ഗണപതി നായക്കായിരുന്നു ട്രഷറര്‍. അന്ന് നല്ലൊരു ടീം വര്‍ക്കുണ്ടായിരുന്നു. അതുകൊണ്ടുതന്നെ സമൂഹത്തിനുവേണ്ടി കുറേ കാര്യങ്ങള്‍ ചെയ്യാന്‍ സാധിച്ചു..'- അന്പതാണ്ടപ്പുറത്തെ ഓര്‍മ്മകളില്‍ രമിച്ച് കാമത്ത് സംസാരിച്ചു.
'ഗണപതി നായകിന്‍റെ മരമില്ലായിരുന്നു അക്കാലത്ത് കാസര്‍കോട്ടെ ഒരു പ്രമുഖ സ്ഥാപനം. ഞങ്ങളൊക്കെ അവിടെ ഒത്തുചേരും. പല യോഗങ്ങളും ചേര്‍ന്നതും സോ മില്ലിലായിരുന്നു. 1964 ഫെബ്രുവരി 20ന് അവിടെ വെച്ച് ലയണ്‍ സംഗമവും നടന്നു. മുഖ്യാതിഥിയായി പങ്കെടുത്തത് കേരള ഹൈക്കോടതിയുടെ ആക്ടിംഗ് ചീഫ് ജസ്റ്റിസായിരുന്ന ജസ്റ്റിസ് ടി.കെ ജോസഫായിരുന്നു. അദ്ദേഹത്തിന്‍റെ പത്നിയും വന്നിരുന്നു. ആ ഫോട്ടോ ഞാനിന്നും സൂക്ഷിച്ച് വയ്ക്കുന്നുണ്ട്' - റെയില്‍വേ സ്റ്റേഷന്‍ റോഡിലെ ഡി.കെ ഓട്ടോ മൊബൈല്‍സിന്‍റെ ചുമരില്‍ തൂക്കിയിട്ട വലിയ ഫ്രെയിമിലുള്ള ഫോട്ടോ ചൂണ്ടിക്കാട്ടി ദാമോദര കാമത്ത് പറഞ്ഞു.
മുന്‍ എം.എല്‍.എമാരായ യു.പി കുനിക്കുല്ലായ, കെ. മഹാബല ഭണ്ഡാരി, സബ് ജഡ്ജിയായിരുന്ന ടി.കെ രാമന്‍, കാസര്‍കോട് മുന്‍സിഫായിരുന്ന എം.കെ.ബി. നന്പൂതിരിപ്പാട്, ഡി.ജി.പിയായി വിരമിച്ച അന്നത്തെ കാസര്‍കോട് എ.എസ്.പി പി.ജെ അലക്സാണ്ടര്‍, കെ.എസ്.ഇ.ബി എക്സിക്യൂട്ടീവ് എഞ്ചിനീയറായിരുന്ന പി.സി തോമസ്, നഗരസഭാ മുന്‍ കൌണ്‍സിലര്‍ കെ. വിശ്വനാഥ കാമത്ത്, ഡോ. ബി.കെ നന്പ്യാര്‍, ഡോ. പി. ഉണ്ണി, ഡോ. പി.എ രവീന്ദ്രനാഥ്, മേജര്‍ ഒ.കെ ശങ്കരന്‍, പ്രമുഖ അഭിഭാഷകരായ പി അഹ്മദ്, പി. കൃഷ്ണന്‍ നായര്‍, കോടോത്ത് നാരായണന്‍ നായര്‍, ജി.കെ മല്യ, വി.എസ് കക്കില്ലായ, എ.വി ഷാന്‍ഭോഗ്, കെ.പി അനന്തറാവു, സി. അബ്ദുല്ല, കെ.പി.വി. ബി യജമാന്‍, കെ.കെ.സി നന്പ്യാര്‍, എം. സീതാരാമ ഷേണായ്, കോളേജ് പ്രിന്‍സിപ്പലായിരുന്ന വി. ഗോപാലന്‍ നായര്‍, പ്രമുഖ വ്യാപാരികളായിരുന്ന സി.ടി മൊയ്തീന്‍ കുഞ്ഞി ഹാജി, കെ. ദാമോദര കാമത്ത്, കെ. യശ്വന്ത് കാമത്ത്, കെ.വി.എസ് കാമത്ത്, എം. പാണ്ഡുരംഗനായക്, പ്രസുടമയായിരുന്ന ഗോകുല്‍ ദാസ് ഷേണായ്, കെ.കെ.സി നന്പ്യാര്‍, എം. സീതാരാമ ഷെട്ടി തുടങ്ങിയവരായിരുന്നു പ്രഥമ കാസര്‍കോട് ലയണ്‍സ് ക്ലബ്ബ് അംഗങ്ങള്‍.
പിന്നിട്ട അന്പതു വര്‍ഷവും ലയണ്‍സ് മെന്പറായി തുടര്‍ന്ന് ലയണ്‍സ് ക്ലബ്ബിന്‍റെ ചാര്‍ട്ടഡ് മെന്പര്‍ എന്ന ബഹുമതിക്കര്‍ഹനായ കെ. ദാമോദര കാമത്തിനെ ലയണ്‍സ് ക്ലബ്ബിന്‍റെ അന്പതാം വാര്‍ഷികാഘോഷ വേളയില്‍ ആദരിച്ചിരുന്നു.
'ലയണ്‍ മെന്പര്‍ എന്ന നിലയ്ക്കു വലിയ സൌഹൃദങ്ങള്‍ സ്ഥാപിക്കാനും പ്രമുഖരുമായി ഏറെ അടുക്കാനും സാധിച്ചു. രാജ്യത്തെ ആദ്യത്തെ കമാണ്ടര്‍ ചീഫ് ജനറല്‍ കരിയപ്പയുമായി ഏറ്റവും അടുത്ത ബന്ധമാണുണ്ടായിരുന്നത്. ഞങ്ങള്‍ക്കൊരു ടെന്നീസ് ടീമുണ്ടായിരുന്നു. കാസര്‍കോട്ട് അന്ന് മികച്ച ടെന്നീസ് കളിക്കാരുണ്ടായിരുന്നു. കാസര്‍കോട്ടെത്തുന്ന ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരുമായി പലവട്ടം മത്സരിച്ച് ജയിക്കാനും കഴിഞ്ഞിട്ടുണ്ട്.. '-ടെന്നീസ് കോര്‍ട്ടുകളെ ഇളക്കിമറിച്ച കഴിഞ്ഞ കാലത്തിന്‍റെ ആഹ്ലാദം ദാമോദര കാമത്തിന്‍റെ കണ്ണുകളില്‍ തിളങ്ങി.
'അന്നൊക്കെ എല്ലാവരും തമ്മില്‍ വലിയ സൌഹൃദമായിരുന്നു. ആര്‍ക്കുമിടയില്‍ മതില്‍ കെട്ടുകളില്ലായിരുന്നു. ഇന്ന് മതത്തിന്‍റെയും രാഷ്ട്രീയത്തിന്‍റെയും പേരില്‍ മനുഷ്യര്‍ തമ്മില്‍ വിഘടിച്ചു നില്‍ക്കുന്നു. അന്പതുവര്‍ഷമപ്പുറത്തെ സൌഹൃദബന്ധമാണ് തളങ്കര നെച്ചിപ്പടുപ്പിലെ അബൂബക്കറും ഞാനും തമ്മിലുള്ളത്. ആ സ്നേഹമധുരത്തിന് ഇന്നും ഒരു കുറവും വന്നിട്ടില്ല. ഇതുവഴി കടന്നുപോകുന്പോള്‍ ഒന്നുതിരിഞ്ഞു നോക്കി പുഞ്ചിരിക്കാതെ, കൈവീശാതെ നെച്ചിപ്പടുപ്പ് അബൂബക്കര്‍ ഇന്നും കടന്നുപോവാറില്ല. കലഹിച്ച് അകലാനല്ല, സ്നേഹിച്ച് പരസ്പരം അടുക്കാനാണ് മനുഷ്യര്‍ ശ്രമിക്കേണ്ടത്...'-ദാമോദര കാമത്തിന്‍റെ വാക്കുകളില്‍ മാറിയ കാലത്തിന്‍റെ നൊന്പരം നിറഞ്ഞു നിന്നിരുന്നു.
 Utharadesam Daily-T.A.Shafi

Filed under .

0 comments for "ലയണ്‍സ് @50"

Leave a reply

Hiring Now

Connect with Whats aap

Connect with Whats aap

Like Us

.

.

Popular Posts

All Rights Reserved @ Malakkallu Express-2016 - Developed by Bibin Thomas