Headlines
By Malakkallu Express:March 27, 2015

പറഞ്ഞു തീരാത്ത പ്രവാസ വിശേഷങ്ങള്‍..



‘പ്രകൃതിയെ സ്നേഹിക്കുക..പ്രകൃതിയോട് കൂറു പുലര്‍ത്തുക..പ്രകൃതിയില്‍ നിന്നൊന്നും പ്രതീക്ഷിക്കാതിരിക്കുക..’ചെറുപ്പം തോട്ടേ പ്രവാസത്തിലകപ്പെട്ട് കുടുംബത്തിനു വേണ്ടി രാപ്പകല്‍ അദ്ധ്വാനം ചെയ്ത് കടമകളെല്ലാം നിറവേറ്റിയ ഒരു പ്രവാസി ഗള്‍ഫുകാരന് പൊടുന്നനെ ഒരു ചിന്ത..”പഴയതു പോലെ വേണ്ടപ്പെട്ടവരാരും തന്നെ വിലവെക്കുന്നില്ലേ” ഈ ചിന്ത അയാളെക്കൊണ്ടു ടിവി ചാനലിലെ മനസ്സിന്റെ വിങ്ങലുകള്‍ക്ക് പരിഹാരം മാര്‍ഗ്ഗം പറഞ്ഞു കൊടുക്കുന്ന ഡോക്ടര്‍ സാറിനെ വിളിപ്പിച്ചു..ഡോക്ടറിന്റെ മറുപടിയാണ് ഞാന്‍ മുകളില്‍ കുറിച്ചിട്ടിരിക്കുന്നത്..’ തിരിച്ചു കിട്ടും എന്നു പ്രതീക്ഷിച്ചു ഒന്നും ചെയ്യാതിരിക്കുക.’ഇതു വരെ ചെയ്തതൊക്കെ പ്രകൃതിയോടും ജീവിതത്തോടും കൂറു കാണിക്കലാണ്.‘കൂടുതല്‍ ചോദിക്കാതെ സംസാരം നിര്‍ത്തിയ ആ പ്രവാസിയെ കൂട്ടു പിടിച്ചു ഡോക്ടര്‍പതിയെപ്പറഞ്ഞു.. ”ഗള്‍ഫുകാര്‍ക്കിടയില്‍ വലിയ തോതില്‍ കണ്ടു കൊണ്ടിരിക്കുന്ന ഒരു മാനസികാസ്വാസ്ഥ്യമാണിത്..പരിഹാരം പറഞ്ഞൊഴിയാന്‍ കഴിയാത്തവണ്ണം സങ്കീര്‍ണ്ണവുമാണ്.”

പ്രവാസികളുടെ പ്രശ്നങ്ങളും പരാതികളും അതിനുള്ള പരിഹാര മാര്‍ഗ്ഗങ്ങളും അതിജീവനവുമൊക്കെ എഴുത്തിലും വാക്കുകളിലും ഒതുക്കിനിര്‍ത്താമെന്നല്ലാതെ യാദാര്‍ത്ഥ്യ ബോധത്തോടു കൂടി ചിന്തിക്കാനോ പ്രവര്‍ത്തിക്കാനോ ഇതുവരെ ആര്‍ക്കെങ്കിലും കഴിഞ്ഞിട്ടുണ്ടോ? ഒരു കഥയിലോ കവിതയിലോ ഒരാളുടെ അനുഭവത്തില്‍ തന്നെയോ പറയുമ്പോള്‍ ‘ഇതു ഞാനാണ്..’ ഇതുപോലുള്ളവരെ ഞാന്‍ കണ്ടിട്ടുണ്ട്’ ..‘അതാണ് പ്രവാസി..‘അങ്ങനെയെത്രയെത്ര പ്രവാസ രോദനങ്ങള്‍’ എന്നൊക്കെ നമ്മളെക്കൊണ്ട് പറയിപ്പിക്കുന്നത് ഗള്‍ഫ് പ്രവാസികള്‍ ഒരേപോലെ കാലാ‍കാലങ്ങളായി എറ്റു വാങ്ങിക്കൊണ്ടിരിക്കുന്ന പരിഹാരമില്ലാത്ത പ്രയാസങ്ങള്‍ തന്നെയാണ്..ചുരുക്കത്തില്‍ സത്യമാര്‍ഗ്ഗത്തില്‍ ജീവിക്കുന്ന ഓരോ പ്രവാസിയും കല്ലുമുള്ളും നിറഞ്ഞ പാതയില്‍ തന്നെ പോയിക്കൊണ്ടിരിക്കും..

ഇതിനൊരു മറുവാദവുമുണ്ട്..കാരണം ഒരേ കണ്ണുകൊണ്ടു എല്ലാവരെയും കാണരുതെന്നാണല്ലോ.തുടക്കത്തില്‍ തന്നെ പ്രശ്നങ്ങളെല്ലാം പഠിച്ചു “എങ്ങിനെയെങ്കിലും പത്തു കാശുണ്ടാക്കിയേതീരൂ” എന്നുറപ്പിച്ചു കാലുകുത്തുന്നവര്‍! ഇത്തരക്കാര്‍ കുറേ മുടന്തന്‍ ന്യായങ്ങളും കൊണ്ടിറങ്ങും..“അറബിയുടെ കാശല്ലേ..അതു കടലാണ്..അതില്‍ നിന്നിത്തിരി
തുള്ളികള്‍ തുളുമ്പിപ്പോയാല്‍ അവര്‍ക്കൊന്നും വരില്ല.. നമുക്കതൊരു വലിയൊരു കാര്യമാകും”
കക്കാനിറങ്ങിത്തിരിച്ചാലും അതില്‍ തെറ്റില്ലെന്നു വരുത്തുമെന്നു സാരം.. അങ്ങിനെ വിശ്വസിച്ചേല്‍പ്പിക്കുന്ന യജമാനനെ കബളിപ്പിച്ച് സ്വത്തു സ്വരുക്കൂട്ടി വളരെ ചുരുങ്ങിയ കാലയളവില്‍ പണക്കാരനായി നാട്ടില്‍ പേരും പെരുമയും സമ്പാദിച്ച് സമൂഹത്തില്‍ സൃഷ്ടിക്കുന്ന അസന്തുലിതാവസ്ഥ പാവപ്പെട്ട പ്രവാസികളുടെ കഷ്ടപ്പാടിന്റെ വിലകള്‍ ഇല്ലാതാക്കുന്നതോടൊപ്പം പ്രവാസത്തില്‍ നിന്നുള്ള മോചനത്തിന്റെ പ്രതീക്ഷ വിദൂരതയിലുമാക്കുന്നു.‍.

അവര്‍ക്കു പറയാന്‍ നൂറു കാരണങ്ങളുണ്ടാകാം.ദാരിദ്ര്യം പിടിച്ച ഭൂത കാലം, പ്രാരാബ്ധങ്ങളുടെ വേലിയേറ്റം,ജോലിയൊക്കെ ഏടുത്തു എന്തു കിട്ടാനാ! കാശിനു മുകളില്‍ പരുന്തു പറക്കുമോ.., കട്ട കാശില്‍ നിന്നൊരു പങ്കു പാവങ്ങള്‍ക്കും കൊടുത്താല്‍ പോരേ…നീണ്ടു പോകുന്ന ഈ ലിസ്റ്റും പങ്കുപറ്റുന്നവരുടെ പിന്തുണയും അവരെ നാള്‍ക്കു നാള്‍ വളര്‍ത്തിക്കൊണ്ടിരിക്കുന്നു.. ഇത്തരക്കാര്‍ അന്യായമായ സ്വത്തിന്റെ ഉടമകളാകുന്നതോടൊപ്പം സ്വന്തം കുടുംബങ്ങളെയും അതിന്റെ പങ്കിലേക്കു വലിച്ചിഴക്കുകയാണെന്ന സത്യം അറിയുന്നില്ലല്ലോ! ഇനി അറിഞ്ഞാല്‍ തന്നെ, അവരുടെ ശ്രദ്ധയില്‍ പെടുത്തിയാല്‍ തന്നെ പറയുന്നവനെ പൊട്ടനാക്കി മാറ്റി നിര്‍ത്തുമെന്നല്ലാതെന്തു കാര്യം!

ഗള്‍ഫിലേക്ക് വിസയെടുത്തു കൊടുന്ന് വിശ്രമമില്ലാതെ ജോലി ചെയ്യിപ്പിച്ച് നാട്ടില്‍ കിട്ടുന്ന ശമ്പളം(5000ഉറുപ്പിക) അതേ പടി ഇവിടെ കൊടുക്കുന്നവരും ഈ പ്രവാസി സമൂഹത്തില്‍ പെട്ടവരാണ്..അവര്‍ നാട്ടുകാരുടെയും വീട്ടുകാരുടെയും കുടുംബക്കാരുടെയും കണ്ണില്‍ മഹാന്മാരാണ്! നാട്ടിലെ ആത്മീയനേതാക്കളെ വരെ ക്ഷണിച്ചു വരുത്തി സല്‍ക്കാരം നടത്തി സല്‍പ്പേരു കൂട്ടുമ്പോള്‍ ചതച്ചരക്കുന്ന കീഴിലുള്ളവരുടെ കണ്ണുനീര്‍ കണ്ടില്ലെന്നു നടിക്കുന്നിടത്തവരുടെ മഹത്വം നഷ്ടപ്പെടുന്നില്ലേ?.അല്ലെങ്കിലും ഒരേ വിഭാഗങ്ങളില്‍ ജോലി ചെയ്യുന്നതിനിടക്ക് ഒരാള്‍ക്കല്‍പ്പം ‘പ്രമോഷന്‍’ കിട്ടിയാല്‍ പിന്നെ പുതിയൊരു മുഖം കാണിക്കാന്‍ വെമ്പുന്നവരല്ലേ കൂടുതലും. മലയാളികള്‍ മുതാലാളിയായുള്ള ഹോട്ടലുകളിലും മറ്റും തൊഴിലാളികളെ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തിക്കൊണ്ടുള്ള ശകാരവര്‍ഷങ്ങളുടെ, അവഗണനയുടെ പെരുമാറ്റങ്ങള്‍ എത്രയോ തവണ ഞാനെന്റെ കണ്ണു കൊണ്ടു കണ്ടിട്ടുണ്ട്..പണ്ട് സ്ഥിരമായി പോയിരുന്ന ഒരു മലയാളി ഹോട്ടലില്‍ ജോലിക്കാരനെ പിടിച്ച് ഒരു നാള്‍ മാനേജറാക്കി. ഒരുമിച്ചു ജോലിയെടുക്കുന്നവര്‍ക്കു വളരെ പ്രതീക്ഷയായിരുന്നു..നല്ല രീതിയിലുള്ള മാ‍റ്റം ആഗ്രഹിച്ച അവരുടെ മുന്‍പില്‍ തൊട്ടതിനും പിടിച്ചതിനുമൊക്കെ കയര്‍ത്തു സംസാരിച്ച്,പച്ചമലയാളത്തില്‍ തെറിവിളിച്ചു തുടങ്ങി നിരാശരാക്കി. പ്രായത്തിന്റെ ബഹുമാനം പോലും കൊടുക്കാതെ മറ്റുള്ളവരുടെ മുന്‍പില്‍ വെച്ചുള്ള അവഹേളനം സഹിക്കാതെ ഒരാള്‍ പള്ളിയിലിരുന്നു കരഞ്ഞു പ്രാര്‍ത്ഥിച്ചതും ജോലിമതിയാക്കി പോയതും കണ്ടതിനു പിന്നാലെ ഈ പുത്തന്‍ മുതലാളി പിന്നീട് ആ ഹോട്ടലും വിട്ട് ഒന്നു രണ്ട് പുതിയ ഹോട്ടല്‍ തുടങ്ങുകയും എല്ലാം പൊട്ടി അവസാനം ഗത്യന്തരമില്ലാതെ നാട്ടിലേക്കു മടങ്ങുകയും ചെയ്തതതിന് കാലം സാക്ഷി!തന്നേക്കാള്‍ വലിയവരോടു ബഹുമാനം കാണിക്കുന്നതിലല്ല താഴ്ന്നവരോടു നീതി പുലര്‍ത്താന്‍ കഴിയുന്നതിലാണ് കാര്യമെന്നതറിഞ്ഞു പ്രവര്‍ത്തിക്കുന്നവരെത്രത്തോളമുണ്ടിവിടെ..?

തുച്ഛ വരുമാനക്കാരായ കൂട്ടരുടെ കഷ്ടപ്പാട് മുതലെടുത്ത് കൊള്ളപ്പലിശക്കു കാശ് കൊടുത്തു ഈ ദുരിതവാസത്തിന്റെ കാലയളവ് കൂട്ടി നിശ്ചയിക്കുന്നവരും പ്രവാസിയുടെ ലേബലിലുള്ളവരാണ്. വിരഹവേദനയും വിരസതയുമൊക്കെ ദുരിതമാക്കുന്ന ജീവിതമാണ് ഒരു വശത്തെങ്കില്‍ ഒരു കൂട്ടര്‍ക്ക് പ്രവാസം ഉത്സവമാണ്.. ബന്ധനങ്ങളില്‍ നിന്നും മോചിതരായി സ്വസ്ഥതയോടെ എല്ലാം മറന്ന് മദ്യത്തിന്റെയും മദിരാക്ഷിയുടെയും ചൂതാട്ടാത്തിന്റെയും പിന്നാലെ പായുന്നവര്‍! കുടുംബത്തിനു വേണ്ടി കര കടന്നെത്തി ബദല്‍ കുടുംബത്തെ സൃഷ്ടിക്കുന്നവര്‍! നാട്ടിലൊരു ഭാര്യ..ഭാര്യയെ സ്നേഹിച്ചു കൊല്ലുന്ന ഈ ഭര്‍ത്താവിനു ജീവിതം വെറുതെ കളയാതിരിക്കാന്‍ ‘വെറുതെ ഒരു ഭാര്യ‘ ഇവിടെയും! കുറേ കേട്ടറിഞ്ഞിട്ടുണ്ടെകിലും നേരിട്ടു കണ്ടത് അടുത്തിടയാണ്.. റൂം അന്വേഷിച്ചു നടക്കുന്നതിനിടെയിലാണ് ഈ പ്രയാസക്കാരനെ കണ്ടുമുട്ടിയത്.രണ്ടു ദിവസം നിരീക്ഷണം നടത്തിയതില്‍ ഞാന്‍ നൂറില്‍ നൂറ് മാര്‍ക്ക് കൊടുത്തു.ആകര്‍ഷകമായപെരുമാറ്റം, ദൈവവിശ്വാസം,സര്‍വ്വോപരി കുടുംബസ്നേഹി! മൊബൈലിന്റെ വാള്‍പേപ്പറില്‍ ഭാര്യയുടെയും കുഞ്ഞിന്റെയും ഫോട്ടോയും ഇട്ടിരിക്കുന്നു.ദിവസവും മണിക്കൂറു കണക്കിനു ഭാര്യക്കു വിളിച്ചു കൊണ്ടേയിരിക്കുന്ന ഒരു പാവം! നിലവിലുള്ള റൂമൊന്നു കാണാനിറങ്ങിയ എന്നെ എത്തിച്ചത് മറ്റാരുമില്ലാതെ ഒറ്റക്കു താമസിക്കുന്ന അയാളുടെ ഫ്ലാറ്റിലാണ്.എന്നാപിന്നെ ഇയാള്‍ടൊപ്പം കൂടാമല്ലെ എന്നു തീരുമാനിക്കുന്നതിനിടക്കാണ് അയാളെന്നോടു വളരെ ലാഘവത്തില്‍ പറഞ്ഞത്.. “ഇടക്കൊക്കെ സ്ത്രീകളെ കൊണ്ടുവരാറുണ്ട്ട്ടോ..അതൊന്നും കുഴപ്പാവില്ലല്ലോ”.. ആ ഒറ്റ നിമിഷത്തില്‍ അയാളെക്കുറിച്ചുള്ള സര്‍വ്വ സങ്കല്‍പ്പവും ഒലിച്ചു പോയി.. തിരിച്ചു പോരുന്നതിനിടക്ക് മൊബൈലില്‍ അയാള്‍ക്കു വന്ന മാധുര്യം നിറഞ്ഞ ശബ്ദത്തിനു ആവേശപരവശനായി മറുമൊഴി കൊടുക്കുന്നത് കണ്ട് ഞാന്‍ ചിന്തിച്ചു പോയത് നിശ്ചല ചിത്രത്തിലൂടെയാണെങ്കിലും എല്ലാത്തിനും സാക്ഷിയായി ഭാര്യയെയും കുട്ടിയെയും കൂടെ കൂട്ടുന്നുണ്ടല്ലോ എന്നാണ്!

ഗള്‍ഫുകാരന്റെ ഭാര്യയെക്കുറിച്ച് കഥകള്‍ മെനഞ്ഞ് പെരുപ്പിച്ചു കാണിക്കുന്നവര്‍ ഇത്തരം ഭര്‍ത്താക്കന്മാരിവിടെ നയിക്കുന്ന അസാന്മാര്‍ഗിക ജീവിതത്തെക്കുറിച്ചു പറയാന്‍ വാ തുറക്കാറുണ്ടോ…അതു പിന്നെ പുരുഷന്‍ ചെയ്യുന്നതൊക്കെ ആണത്തമാണല്ലോ.അല്ലേ..? വളരെ സമര്‍ത്ഥമായി ഇണകളെ വഞ്ചിക്കുന്നവര്‍..അവര്‍ക്കും പറയാനുണ്ട് ഒഴിവുകിഴിവുകള്‍.. പ്രവാസം..പിരിമുറുക്കം..ലീവില്ല….കൂട്ടിനാളില്ല..പ്രണയമില്ല..ഭാര്യയെയും കുട്ടികളെയും സുഖസുന്ദരമായി നോക്കുന്നുണ്ടല്ലോ? ജീവിതം ഒന്നേയുള്ളൂ…അതാസ്വദിക്കേണ്ടേ?

എന്തൊക്കെ പറഞ്ഞു ന്യായീകരിച്ചാലും ബന്ധങ്ങളുടെ പവിത്രതയില്‍ വിശ്വസിക്കുന്ന ഒരു ഭാര്യയും തന്റെ പ്രിയ ഭര്‍ത്താവിന്റെ ഇത്തരം ചാപല്യങ്ങള്‍ക്കു കൂട്ടു നില്‍ക്കില്ല!

ഡോക്ടര്‍ പറഞ്ഞ പോലെ അത്രപെട്ടെന്ന് പരിഹരിക്കാന്‍ പറ്റുന്നതല്ല പ്രവാസികളുടെ മാനസിക പ്രശ്നങ്ങള്‍.. തനിക്കു വേണ്ടപ്പെട്ടവരൊന്നും താന്‍ ചെയ്തത് കൊടുത്തതിന് അര്‍ഹിക്കുന്ന പ്രാധാന്യം നല്‍കുന്നില്ലേ..എന്നൊരു ചിന്ത മനസ്സില്‍ വന്നാല്‍ പിന്നെ അറിഞ്ഞു കൊണ്ടുതന്നെ പ്രവാസജീവിതം തുടരാന്‍ നിര്‍ബ്ന്ധിതരാകും ചിലര്‍!

‘ 28 വര്‍ഷം ഗള്‍ഫില്‍ നിന്ന് 48 വയസ്സുള്ള ഒരു പ്രവാസി മക്കളാലും സമാധാനം കിട്ടാതെ വീണ്ടും യാത്ര തിരിക്കുന്നു.’ കരിപ്പൂര്‍ ഏയര്‍പ്പോര്‍ട്ടിലെ ബാത്ത് റൂമിന്റെ വാതിലില്‍ കോറിയിട്ട ഈ വാക്കുകള്‍ ഒരു പക്ഷേ മനസ്സിന്റെ ഉള്ളിലെ നീറലിനു പരിഹാരം തേടിയലഞ്ഞുത്തരം കിട്ടാതെ പോയ ആ പഴയ പ്രവാസി തന്നെ ആയിക്കൂടെ..ഇനി അയാളല്ലെങ്കില്‍ തന്നെ മറ്റൊരാള്‍…കഥ തുടര്‍ന്നു കൊണ്ടേയിരിക്കുന്നു…!-boolokam

Filed under .

0 comments for "പറഞ്ഞു തീരാത്ത പ്രവാസ വിശേഷങ്ങള്‍.."

Leave a reply

Hiring Now

Connect with Whats aap

Connect with Whats aap

Like Us

.

.

Popular Posts

All Rights Reserved @ Malakkallu Express-2016 - Developed by Bibin Thomas