Headlines
By Malakkallu Express:December 12, 2014

കാഞ്ഞങ്ങാട്ടെ വ്യാജസര്‍ട്ടിഫിക്കറ്റ് കേന്ദ്രത്തില്‍ റെയ്ഡ്: ഒരാള്‍ അറസ്റ്റില്‍

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്ട് അതിരഹസ്യമായി പ്രവര്‍ത്തിച്ചു വന്നിരുന്ന വ്യാജസര്‍ട്ടിഫിക്കറ്റ് നിര്‍മ്മാണ കേന്ദ്രത്തില്‍ പോലീസ് നടത്തിയ റെയ്ഡില്‍ നിരവധി വ്യാജസര്‍ട്ടിഫിക്കറ്റുകളും വ്യാജപാസ്‌പോര്‍ട്ടുകളും ഡ്രൈവിംഗ് ലൈസന്‍സുകളും പോലീസ് പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് സ്ഥാപനം നടത്തി വന്ന കാഞ്ഞങ്ങാട് മുത്തപ്പനാര്‍ കാവിനടുത്ത പി. രമേശനെ (51) പോലീസ് അറസ്റ്റ് ചെയ്തു.

കാഞ്ഞങ്ങാട്ടും കാസര്‍കോട്ടുമായി വ്യാജമണല്‍പാസുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിനിടയിലാണ് വ്യാജസര്‍വകലാശാലകളുടേയും മറ്റും വ്യാജസര്‍ട്ടിഫിക്കറ്റുകളും വ്യാജപാസ്‌പോര്‍ട്ടുകളും ഡ്രൈവിംഗ് ലൈസന്‍സുകളും നിര്‍മ്മിക്കുന്ന കാഞ്ഞങ്ങാട്ടെ സ്ഥാപനത്തെക്കുറിച്ചുള്ള വിവരം ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ ഹൊസ്ദുര്‍ഗ് സി.ഐ ടി.പി സുമേഷ്, എസ്.ഐ ബിജു ലാല്‍, ഷാഡോ പോലീസുകാരായ രാജേഷ്, രതീഷ്, ജിനേശ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്.

രമേശന്റെ വീടിനോടു ചേര്‍ന്നുള്ള ക്വാര്‍ട്ടേഴ്‌സിലാണ് വ്യാജസര്‍ട്ടിഫിക്കറ്റ് നര്‍മ്മാണ കേന്ദ്രം പ്രവര്‍ത്തിച്ചു വന്നിരുന്നത്. ഇവിടെ നിന്നും വ്യാജസീലുകള്‍, കണ്ണൂര്‍, കോഴിക്കോട് കേരള സര്‍വകലാശാലകളുടെ വ്യാജസര്‍ട്ടിഫിക്കറ്റുകള്‍, ഇന്ത്യയിലെ വിവിധ സര്‍വകലാശാലകളുടെ പേരില്‍ തയ്യാറാക്കിയ സീലുകള്‍ തുടങ്ങിയവ പിടിച്ചെടുത്തു. കമ്പ്യൂട്ടറും പ്രിന്ററും മറ്റു അനുബന്ധ ഉപകരണങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.

ഏതു സര്‍വകലാശാലകളുടെയും വ്യാജസര്‍ട്ടിഫിക്കറ്റുകള്‍ ഇവിടെ നിന്ന് തയ്യാറാക്കിക്കൊടുത്തിരുന്നതായി പോലീസ് ചോദ്യം ചെയ്യലില്‍ പ്രതി രമേഷന്‍ മൊഴി നല്‍കിയിട്ടുണ്ട്. കാസര്‍കോട് നായക്‌സ് റോഡിലെ എസ്.എം.എസ് ബിള്‍ഡിംഗില്‍ പ്രവര്‍ത്തിക്കുന്ന ഓണ്‍ലൈന്‍ പത്ര ഓഫീസില്‍ പോലീസ് നടത്തിയ റെയ്ഡില്‍ കണ്ണൂര്‍ സര്‍വകലാശാലയുടെ ഒരു സര്‍ട്ടിഫിക്കറ്റ് പിടികൂടിയതോടെയാണ് കാഞ്ഞങ്ങാട്ടെ രമേശന്റെ തട്ടിപ്പ് കേന്ദ്രത്തെ കുറിച്ചുള്ള സൂചന ലഭിച്ചത്. സര്‍വകലാശാലകളുടെ സര്‍ട്ടിഫിക്കറ്റിന് പുറമെ വ്യാജപാസ്‌പോര്‍ട്ടും ഡ്രൈവിംഗ് ലൈസന്‍സും ഇവിടെ നിന്ന് തയ്യാറാക്കിക്കൊടുത്തിരുന്നതായി പ്രതി രമേശന്‍ സമ്മതിച്ചിട്ടുണ്ട്.

നിരവധി ഡ്രൈവിംഗ് ലൈസന്‍സുകളും വ്യാജ പാസ്‌പോര്‍ട്ടുകളും ഇവിടെ നിന്ന് കണ്ടെടുക്കുകയും ചെയ്തിട്ടുണ്ട്. തട്ടിപ്പ് കേന്ദ്രം കണ്ടെത്തിയ വിവരമറിഞ്ഞ് കാസര്‍കോട് ജില്ലാ പോലീസ് ചീഫ് തോംസണ്‍ ജോസ്, കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി. ഹരിചന്ദ്ര നായക്, സബ് കളക്ടര്‍ ജീവന്‍ ബാബു എന്നിവരും രഹസ്യകേന്ദ്രത്തിലെത്തി അന്വേഷണം നടത്തി. പോലീസിന് മൂക്കിന് താഴെ പ്രവര്‍ത്തിച്ചു വന്നിരുന്ന ഈ തട്ടിപ്പ് കേന്ദ്രത്തെ കുറിച്ച് പോലീസിന് നാളിതുവരെ ഒരു സൂചന പോലും ലഭിച്ചിരുന്നില്ലെന്നത് ഉന്നത പോലീസ് ഉദ്യോഗസ്ഥരെ പോലും അമ്പരപ്പിച്ചു.

കാസര്‍കോട്ടെ വ്യാജ മണല്‍പാസ് സംഘത്തിന് രമേശന്റെ വ്യാജസര്‍ട്ടിഫിക്കറ്റുകള്‍ വില്‍ക്കുന്ന ഇടപാടും ഉണ്ടായിരുന്നതായാണ് വിവരം. രണ്ട് കേസുകളിലും പോലീസ് ശക്തമായ അന്വേഷണമാണ് നടത്തുന്നത്. എന്നാല്‍ കേസിലെ പ്രതികളെ രക്ഷപ്പെടുത്താന്‍ വന്‍ സമ്മര്‍ദ്ദമാണ് പോലീസിന് നേരെ ഉണ്ടായിട്ടുള്ളത്.
kasaragodvartha

Filed under .

0 comments for "കാഞ്ഞങ്ങാട്ടെ വ്യാജസര്‍ട്ടിഫിക്കറ്റ് കേന്ദ്രത്തില്‍ റെയ്ഡ്: ഒരാള്‍ അറസ്റ്റില്‍"

Leave a reply

Hiring Now

Connect with Whats aap

Connect with Whats aap

Like Us

.

.

Popular Posts

All Rights Reserved @ Malakkallu Express-2016 - Developed by Bibin Thomas