Headlines
By Malakkallu Express:December 12, 2014

മാണിയെ ചൊല്ലി നിയമസഭ തിങ്കളാഴ്ച വരെ പിരിഞ്ഞു

തിരുവനന്തപുരം: ബാര്‍ കോഴ അഴിമതി കേസില്‍ മന്ത്രി കെ.എം മാണിയുടെ രാജി ആവശ്യപ്പെട്ട് നിയമസഭ ഇന്നും പ്രക്ഷുബ്ദം. മാണിയെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം സഭയുടെ നടുത്തളത്തില്‍ കുത്തിയിരുന്നു പ്രതിഷേധിച്ചു. ബഹളത്തിനിടെ നടപടികള്‍ പൂര്‍ത്തിയാക്കി സഭ ഇന്നത്തേക്ക് പിരിഞ്ഞു. മാണിയെ ചൊല്ലി ഇതു മൂന്നാം ദിവസമാണ് സഭ പിരിയുന്നത്. ഇനി തിങ്കളാഴ്ചയാണ് സഭ ചേരുക. ഈ മാസം 18 വരെയാണ് സഭാ സമ്മേളനഗ നടക്കുക.

രാവിലെ സഭ ചേര്‍ന്നപ്പോള്‍ മുതല്‍ മാണിയുടെ രാജിക്കായി പ്രതിപക്ഷം ബഹളം തുടരുകയായിരുന്നു. പ്ലക്കാര്‍ഡുകളും ബാനറുകളുമായാണ് പ്രതിപക്ഷം സഭയില്‍ എത്തിയത്. ബഹത്തിനിടെ ചോദ്യോത്തരവേള മുക്കാല്‍ മണിക്കൂറോളം തടസ്സപ്പെട്ടു. പിന്നീട് ശൂന്യവേളയ്ക്കായി സഭ ചേര്‍ന്നു. ജസ്റ്റീസ് വി.ആര്‍ കൃഷ്ണയ്യര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ച ശേഷം അടിയന്തര പ്രമേയത്തിനുള്ള നോട്ടീസ് പരിഗണിച്ചു.

കെ.സുരേഷ്‌കുറുപ്പ് എം.എല്‍.എമാണ് വിഷയം അടിയന്തര പ്രയേത്തിനുള്ള നോടട്ടീസായി സഭയില്‍ കൊണ്ടുവന്നത്. നിയമം നിയമത്തിന്റെ വഴിക്കു പോകുമെന്ന് സര്‍ക്കാര്‍ പറയുന്നുമ്പോള്‍ കേരളത്തില്‍ നിയമമന്ത്രിക്ക് ഒരു നിയമവും മറ്റുള്ളവര്‍ക്ക് മറ്റൊരു നിയമവുമാണെന്ന് പ്രതിപക്ഷം ആരോപിച്ചു. രാഹുല്‍ ആര്‍.നായര്‍, ടി.ഒ സൂരജ് എന്നിവരെ സസ്‌പെന്റു ചെയ്ത സര്‍ക്കാര്‍ മാണിയെ സംരക്ഷിക്കുന്നു. മാണിക്ക് ഒരു നിമിഷം പോലും അധികാരത്തില്‍ തുടരാന്‍ അവകാശമില്ലെന്ന് സുരേഷ് കുറുപ്പ് പറഞ്ഞു. ബാര്‍ കോഴ അന്വേഷിക്കുന്ന ഉദ്യോഗസ്ഥര്‍ വിശദാംശം മറ്റാരുമായി ചര്‍ച്ച ചെയ്യരുതെന്ന് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. ഇത് ലംഘിച്ച് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അന്വേഷണ ഉദ്യോഗസ്ഥരില്‍ നിന്ന് വിവരം ശേഖരിച്ചതില്‍ ദുരൂഹതയുണ്ടെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ ചൂണ്ടിക്കാട്ടി.

എന്നാല്‍ മാണി കുറ്റക്കാരനല്ലെന്നും 2013 നവംബറില്‍ സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിന്റെ ഉത്തരവ് പ്രകാരം മാണിക്കെതിരെ കേസെടുക്കുക മാത്രമാണ് ചെയ്തത്. മാണിക്കെതിരായ മൊഴികളുടെ സത്യാവസ്ഥ അന്വേഷണ സംഘം പരിശോധിച്ചിട്ടില്ല. മാണി രാജിവച്ചാല്‍ അത് മോശം കീഴ്‌വഴക്കമാകും. അന്വേഷണ ഉദ്യോഗസ്ഥരുമായി താന്‍ ചര്‍ച്ച നടത്തിയിട്ടില്ലെന്നും ചെന്നിത്തല അറിയിച്ചു. മാണി രാജിവയ്‌ക്കേണ്ട കാര്യമില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും വ്യക്തമാക്കി. അതിനിടെ സഭയില്‍ എഴുന്നേറ്റ കെ.എം മാണി തനിക്കെതിരായ ആരോപണം അവാസ്തവമാണെന്നും രാജിവയ്ക്കില്ലെന്നും അറിയിച്ചു.

ഇതോടെ പ്രതിപക്ഷം സഭയുടെ നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളിച്ചു. സ്പീക്കറുടെ ഡയസ്സിനു നേര്‍ക്ക് ബാനറുകളും വലിച്ചെറിഞ്ഞു. ബഹളം ശക്തമായതോടെ ശ്രദ്ധക്ഷണിക്കലും സബ്മിഷനും റദ്ദാക്കി സഭ ഇന്നത്തേക്ക് പിരിയുന്നതായി ഡെപ്യൂട്ടി സ്പീക്കര്‍ എന്‍.ശക്തന്‍ അറിയിച്ചു.

സഭ വിട്ടിറങ്ങിയ പ്രതിപക്ഷം മാണി രാജിവയ്ക്കണമെന്ന ബാനറുമായാണ് പുറത്തേക്കു വന്നത്. അഴിമതി ആരോപണം നേരിടുന്ന മന്ത്രിമാര്‍ രാജിവയ്ക്കുന്ന കീഴ്‌വഴക്കമാണുള്ളതെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ പറഞ്ഞു. ബാറുടമകള്‍ 20 കോടി കോഴ കൊടുത്തുവെന്നാണ് ചീഫ് വിപ്പ് പറയുന്നത്. മാണിക്ക് കൊടുത്തതിന്റെ ബാക്കി ആര്‍ക്കെല്ലം കിട്ടിയെന്ന് അവര്‍ക്കറിയാം. അതുകൊണ്ടാണ് സര്‍ക്കാര്‍ മാണിയെ സംരക്ഷിക്കുന്നതെന്ന് വി.എസ് കൂട്ടിച്ചേര്‍ത്തു.

മാണിയെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണമെന്ന് കോടിയേരി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടു. തൊണ്ടിമുതല്‍ കണ്ടെടുക്കാന്‍ മാണിയുടെ വസതികളിലും ഓഫീസിലും റെയ്ഡ് നടത്തണം. അതിന് മാണി അധികാരത്തില്‍ തുടരുന്നത് തടസ്സമാകുമെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടി.

മാണിക്കെതിരെ വരുംദിവസങ്ങളിലും പ്രതിഷേധം ശക്തമാക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. തിങ്കളാഴ്ച നിയമസഭാ മാര്‍ച്ചും ഡി.വൈ.എഫ്.ഐയുടെ പ്രതിഷേധ മാര്‍ച്ചും നിശ്ചയിച്ചിട്ടുണ്ട്. സഭാ സമ്മേളനം കഴിയും വരെ പ്രതിഷേധം ശക്തമായി തുടരുമെന്നാണ് സൂചന.

Filed under .

0 comments for "മാണിയെ ചൊല്ലി നിയമസഭ തിങ്കളാഴ്ച വരെ പിരിഞ്ഞു"

Leave a reply

Hiring Now

Connect with Whats aap

Connect with Whats aap

Like Us

.

.

Popular Posts

All Rights Reserved @ Malakkallu Express-2016 - Developed by Bibin Thomas