Headlines
By Malakkallu Express:March 21, 2015

വേനല്‍ കനക്കുന്നു, രോഗങ്ങള്‍ പെരുകുന്നു

ശക്തമായ മുന്നറിയിപ്പുകള്‍ ലഭിച്ചിട്ടും വേനല്‍ക്കാല ദുരിതങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനു സംസ്ഥാന സര്‍ക്കാര്‍ വേണ്ടത്ര ഗൗരവം കാണിക്കുന്നില്ലെന്നു പല ജില്ലകളിലും ആക്ഷേപം ഉയരുന്നു. തലസ്ഥാന നഗരത്തില്‍ ഇന്നലെ പൈപ്പ് പൊട്ടി കുടിവെള്ളം പാഴായി. ഇന്നു പുലര്‍ച്ചെവരെയും ജലവിതരണം പുനഃസ്ഥാപിക്കാന്‍ കഴിഞ്ഞില്ല. അതിനിടെ സംസ്ഥാനത്തെ അന്തരീക്ഷ താപനില ക്രമാതീതമായി ഉയരുന്ന കാര്യം കഴിഞ്ഞ ദിവസം ഞങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച്‌ ഇക്കുറി താപനില അസാധാരണമായി വര്‍ധിച്ചിട്ടുണ്ട്. കഴിഞ്ഞ ഒരാഴ്ചയായി കേരളത്തിലെ ശരാശരി താപനില 34 ഡിഗ്രി സെഷ്യല്‍സാണ്. അന്തരീക്ഷ താപനില ഗുരുതരമായി ഉയരുന്നുവെന്ന മുന്നറിയിപ്പു ലഭിച്ചിട്ടും മുന്‍കരുതല്‍ നടപടികളോ പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങളോ ആരംഭിക്കുന്നതിനുള്ള നടപടികളൊന്നും സര്‍ക്കാര്‍ ആരംഭിച്ചിട്ടില്ല. ജനസാന്ദ്രതയേറിയ എറണാകുളത്തിന്‍റെ പല ഭാഗങ്ങളിലും ചിക്കന്‍പോക്സ് പടര്‍ന്നു പിടിക്കുന്നു എന്നാണു മെഡിക്കല്‍ രേഖകള്‍. ഉയര്‍ന്ന ചൂടും മലിന വെള്ളവുമാണ് രോഗം പരത്തുന്നതെന്നും ഡോക്റ്റര്‍മാര്‍. നഗരത്തിലെ ജനറല്‍ ആശുപത്രിയില്‍ മാത്രം ശരാശരി ഒരു ഡസണ്‍


പേരെങ്കിലും ഓരോ ദിവസവും ചിക്കന്‍പോക്സുമായി എത്തുന്നുണ്ട്. ഇതിനകം 1200 പേര്‍ ചികിത്സ തേടി ആശുപത്രിയിലെത്തി. ആലുവ, പറവൂര്‍, പെരുമ്ബാവൂര്‍, കോതമംഗലം, പിറവം, പള്ളുരുത്തി എന്നിവിടങ്ങളിലെല്ലാം രോഗം കണ്ടെത്തി. പരീക്ഷക്കാലമായതിനാല്‍ കുട്ടികളും രക്ഷിതാക്കളും അതീവ ഉത്കണ്ഠയോടെയാണ് ചിക്കന്‍പോക്സ് വ്യാപനത്തെ കാണുന്നത്. മറ്റു ജില്ലകളിലും സ്ഥിതി ഭിന്നമല്ല. പലേടത്തും രോഗപ്രതിരോധത്തിനും ചികിത്സയ്ക്കും ആവശ്യമായ വാക്സിന്‍ ഇല്ലാത്തതും രോഗികളെ വലയ്ക്കുന്നു. കടുത്ത വേനല്‍ മുന്നില്‍ക്കണ്ട് വിവിധ വകുപ്പുകള്‍ ഏകോപിപ്പിച്ചു വലിയ തോതിലുള്ള മുന്‍കരുതലുകളും മുന്നൊരുക്കങ്ങളുമാണ് മുന്‍കാലങ്ങളില്‍ സര്‍ക്കാര്‍ കൈക്കൊണ്ടിരുന്നത്. എന്നാല്‍ ബാലിശമായ രാഷ്ട്രീയ തര്‍ക്കങ്ങളില്‍ കുടുങ്ങി, ജനകീയ പ്രശ്നങ്ങളൊന്നും പരിഗണിക്കാന്‍ ആര്‍ക്കും സമയമില്ല. ഫെബ്രുവരിയില്‍ തുടങ്ങേണ്ട മുന്‍കരുതല്‍ പ്രവര്‍ത്തനങ്ങളാണ് മാര്‍ച്ച്‌ പിന്നിടാറായപ്പോഴും മുടങ്ങിക്കിടക്കുന്നത്. സംസ്ഥാനത്തു പൊതുവില്‍ അനുഭവപ്പെടുന്ന കുടിവെള്ളക്ഷാമം ഇക്കുറി അതിരൂക്ഷമാകുമെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. മലിനവെള്ളം കുടിക്കുക വഴി മഞ്ഞപ്പിത്തം, കോളറ തുടങ്ങിയ പകര്‍ച്ചവ്യാധികള്‍ പടരുന്നതിനുള്ള സാധ്യത പതിന്മടങ്ങ് വര്‍ധിച്ചിരിക്കുകയാണെന്ന് ആരോഗ്യവകുപ്പ് തന്നെ സ്ഥിരീകരിക്കുന്നു. എന്നാല്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ പോലും ആരംഭിച്ചിട്ടില്ല. മൂത്രാശയ രോഗങ്ങള്‍, വൃക്ക രോഗങ്ങള്‍, സൂര്യാതപം കൊണ്ടുള്ള ആരോഗ്യ പ്രശ്നങ്ങള്‍ തുടങ്ങിയവയ്ക്കെതിരായ പ്രതിരോധ, പ്രചാരണ പ്രവര്‍ത്തനങ്ങളും തുടങ്ങിയിട്ടില്ല. ഈ നിലയില്‍ മുന്നോട്ട് പോയാല്‍ ഈ വേനല്‍ക്കാലം പകര്‍ച്ചവ്യാധികള്‍ രൂക്ഷമാകാനാണു സാധ്യത. പകല്‍ സമയം ജോലിയെടുക്കുന്ന തൊഴിലാളികള്‍ക്കു സൂര്യാതപം ഏല്‍ക്കുന്നതു വഴിയുള്ള ആരോഗ്യ പ്രശ്നങ്ങളുണ്ടാകും. മുന്‍ വര്‍ഷങ്ങളില്‍ ജോലി സമയം ക്രമീകരിച്ചും തൊഴിലിടങ്ങളില്‍ പ്രതിരോധ, മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചും തൊഴില്‍ വകുപ്പ് സജീവമായി ഇടപെട്ടിരുന്നു. എന്നാല്‍ ഇക്കുറി ഇതൊന്നും നടക്കുന്നില്ല. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി സംസ്ഥാനത്തു പകര്‍ച്ചപ്പനി അതിരൂക്ഷമായിരുന്നു. എന്നല്‍, ആരോഗ്യവകുപ്പ് കൈക്കൊണ്ട ശക്തമായ നടപടികള്‍ മൂലം, കഴിഞ്ഞ വര്‍ഷം പനി വളരെ ഫരപ്രദമായി നിയന്ത്രിക്കാനായി. വേനല്‍ക്കാലം പിന്നിട്ട് മണ്‍സൂണ്‍ തുടങ്ങുന്നതോടെയാണ് പകര്‍ച്ചപ്പനിയുടെ രംഗപ്രവേശം. കഴിഞ്ഞ വര്‍ഷം ഫെബ്രുവരി മുതല്‍ നടത്തിയ മുന്‍കരുതലുകളും പ്രതിരോധ പ്രവര്‍ത്തനങ്ങളുമാണ് പനിയെ തളയ്ക്കാന്‍ സഹായിച്ചത്. ഇക്കുറി അത്ര എളുപ്പമാകുമോ എന്നു നിശ്ചയമില്ല. സംസ്ഥാനത്തിന്‍റെ മിക്ക ഭാഗങ്ങളിലും ഇപ്പോള്‍ത്തന്നെ പനിശല്യം രൂക്ഷമായിത്തുടങ്ങി. കാര്യങ്ങള്‍ ഇങ്ങനെ പോയാല്‍ വേനല്‍ക്കാല രോഗങ്ങളും പിന്നീടുള്ള മഴക്കാല രോഗങ്ങളും ശക്തമാകും. ഒന്നര മാസം വൈകിപ്പോയ സുരക്ഷാ മുന്‍കരുതലുകള്‍ കൈക്കൊള്ളാന്‍ ആരോഗ്യ, ജല, പരിസ്ഥിതി വകുപ്പുകള്‍ അടിയന്തിരമായി ഇടപെടണം.

Filed under .

0 comments for "വേനല്‍ കനക്കുന്നു, രോഗങ്ങള്‍ പെരുകുന്നു"

Leave a reply

Hiring Now

Connect with Whats aap

Connect with Whats aap

Like Us

.

.

Popular Posts

All Rights Reserved @ Malakkallu Express-2016 - Developed by Bibin Thomas